Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Tuesday, April 22, 2008

കാലന്‍ ജോസേട്ടന്‍

സംഭവം നടക്കുന്നത് ഒരു പതിനഞ്ചുകൊല്ലം മുമ്പ് റിയാദില്‍ വെച്ചാണ്. വലിയ അല്ലലൊന്നുമില്ലാതെ മലയാളിയുടെതെന്നല്ല ഒരു ഇന്ത്യക്കാരന്റെ പോലും മണമില്ലാത്ത കമ്പനിയില്‍ സുഡാനികളും മസറികളും പാലസ്തീനികളുമൊക്കെയുള്ള ഒരു ഗ്രൂപ്പുമായി വളരെ മനസ്സമാധാനത്തോടെ വാഴുന്ന കാലം. ഒരു തേങ്ങയും മനസ്സിലായില്ലെങ്കിലും അറബിചാനലുകളില്‍ വരുന്ന സീരിയലുകള്‍ മണിക്കൂറുകളോളം അവരോടൊപ്പം സസന്തോഷം കണ്ട് ആനന്ദിച്ചിരുന്ന സമയം. ‘പത്താക്ക‘യില്ലാതെ പുറത്തിറങ്ങിയാല്‍ അറബി പോലീസ് പിടിച്ചുകൊണ്ടു പോയി കൂമ്പിനിടിക്കുമെന്ന്‍ അറബികള്‍ വിരട്ടിയതിനാല്‍ ജോയിന്‍ ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ക്യാമ്പില്‍ നിന്നും പുറത്തിറങ്ങാനായത്. അന്നുവരെ വിചാരിച്ചിരുന്നത്, ആ പ്രദേശത്ത് ഇന്ത്യക്കാരൊന്നുമില്ലെന്നായിരുന്നു. ഗോതമ്പ് കുബ്ബൂസും മുത്തബലും ഹുമ്മൂസുമൊക്കെ സാമ്പാറും കുടമ്പുളിയിട്ടുവെച്ച മീന്കറിയും ബീഫ് ഫ്രൈയുമൊക്കെയാണെന്ന് സങ്കല്‍പ്പിച്ചായിരുന്നു കണ്ണടച്ചിറക്കിയിരുന്നത്.

ഒരു ദിവസം പുറത്തിറങ്ങി ഒരു ഫര്‍ലോങ്ങ് നടന്നപ്പോള്‍ റോഡരികില്‍ ചുവന്ന അക്ഷരത്തില്‍ ‘മാണിക്കല്‍’ റെസ്റ്റോറന്റെന്ന ബോര്‍ഡ് കണ്ടപ്പോഴാണ് ലോകത്തെവിടെ ചെന്നാലും മലയാളികളെകാണാമെന്ന തത്വത്തില്‍ കഴുമ്പുണ്ടെന്ന് മനസ്സിലായത്. അവിടെ വെച്ചാണ് കൊച്ചിക്കാരനായ ജോണ്‍സനെ പരിചയപ്പെട്ടതും. ജോണ്‍സനാണ് പറഞ്ഞത് തൊട്ടടുത്ത് തന്നെ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മറ്റൊരു ക്യാമ്പുണ്ടെന്നും അവിടെ ഇരുപത്തിനാലുമണിക്കുറും പ്രവര്‍ത്തിക്കുന്ന ഷാപ്പും മലയാളം സിനിമകള്‍ മാത്രമിടുന്ന വി.സി.യാറുമുണ്ടെന്ന്. ആനന്ദലബ്ദിക്കിനിയെന്തുവേണം. വ്യാഴാഴ്ചകളും വെള്ളിയാഴ്ചകളും പിന്നീട് ജോണ്‍സന്റെ കൂടാരത്തില്‍.

അവിടെ വെച്ചാണ് ജോസേട്ടനെ പരിചയപ്പെടുന്നത്. നാല്‍പ്പതു കടന്ന യുവാവ്. കാലന്‍ ജോസെന്ന് പറഞ്ഞാലേ ക്യാമ്പില്‍ അറിയൂ. മാടപ്രാവിന്റെ മുഖവും മാലാഖയുടെ സ്വരവുമുള്ള ഈ മനുഷ്യനെയാണോ കാലനെന്ന് വിളിക്കുന്നതെന്ന് ഞാന്‍ സംശയിച്ചു. മറ്റൊരു അന്തേവാസിയായ ആന്റണിയാണ് അക്കഥ പറഞ്ഞത്.

ആന്റണിയുടെ അപ്പന്‍ ദേവസ്സിക്ക് പണ്ട് മൂന്നു ബസുണ്ടായിരുന്നു. ആലുവ- പനങ്ങാട് റൂട്ടില്‍. അതിലൊന്നിന്റെ സാരഥിയായിരുന്നുവത്രേ ജോസേട്ടന്‍. അപ്പന്‍ ദേവസ്സിയുടെ വിശ്വസ്ഥനായ സാരഥിയായിരുന്നു ജോസേട്ടന്‍. യാത്രക്കാരിലൊരുത്തനെ കാലപുരിയ്ക്കയച്ച് ഒരു ബസ് തവിടുപൊടിയാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ തന്നെ ജോസേട്ടന്‍ മറ്റൊരുത്തനെ ഇടിച്ചിട്ടു. രണ്ടാമത്തെ ഇടിയ്ക്കു ശേഷമാണത്രേ കാലന്‍ ജോസെന്ന് പേരു വീണത്. കേസു നടത്തി മൂന്നാമത്തെ ബസ് വില്‍ക്കാറായപ്പോഴാണ് മൂന്നാമത്തെ ആക്സിഡന്റും ഉണ്ടായത്. പിന്നെ ജോസേട്ടന്‍ നാട്ടില്‍ നിന്നില്ല. രായ്ക്കുരാമാനം ബോംബെയ്ക്ക് മുങ്ങി. ഇപ്പോഴും പോലീസ് കണക്കില്‍ പിടികിട്ടാപ്പുള്ളിയാണ് ജോസേട്ടന്‍. ഒരു വിധം നല്ല സാമ്പത്തിക സ്ഥിതിയുണ്ടായിരുന്ന ദേവസിച്ചേട്ടന്‍ കടം വാങ്ങിയ പൈസ കൊണ്ടാണ് ആന്റണിയെ ഗള്‍ഫില്‍ വിട്ടത്. ഗള്‍ഫിലെത്തി പിറ്റേന്നു തികച്ചും ആകസ്മികമായിട്ടാണ് ജോസേട്ടനെ സ്വന്തം ക്യാമ്പില്‍ തന്നെ ആന്റണി കണ്ടുമുട്ടുന്നത്. സ്വന്തം അപ്പനെ കുത്തുപാളയെടുപ്പിച്ചവനെങ്കിലും ആന്റണി മറ്റൊരു വേതാളമായി ജോസേട്ടനെ കൂടെക്കൂട്ടി ജന്മാന്തരങ്ങളുടേ കണക്കുപുസ്തകത്തില്‍ എഴുതിച്ചേര്‍ത്തു.

അന്നൊരു വ്യാഴാഴ്ചയായിരുന്നു. വെള്ളിയാഴ്ചയ്ക്കു മുമ്പുള്ള വ്യാഴം. വ്യാഴാഴ്ചകളില്‍ ഉറങ്ങാന്‍ പാടില്ലെന്നാണ് ക്യാമ്പിലെ നിയമം. പുലരുന്നതുവരെ ദാഹം തീര്‍ത്തും ടിജി രവിയുടെ പുണ്യപുരാണ ചിത്രങ്ങള്‍ കണ്ടും കഴിയണം. എല്ലാ വ്യാഴാഴ്ചയും ഓരോരോ ആഘോഷങ്ങളാണ്.
അന്നത്തെ ആഘോഷം ജോണ്‍സന്‍ നാട്ടില്‍ നിന്നു തിരിച്ചു വന്നതിന്റെയായിരുന്നു. ചമ്പക്കുളം വര്‍ഗ്ഗീസിന്റെ വഞ്ചിപ്പാട്ടും കുക്കും പ്രധാന വാറ്റ് നിര്‍മ്മിതാവുമായ സജീവന്റെ വക കവിതാ പാരായണവും കൊടുമ്പിരിക്കൊള്ളുകയായിരുന്നു. അപ്പോഴാണ് ഒരശരീരിപോലെ ജോണ്‍സന്‍ അത് പ്രഖ്യാപിച്ചത്.
‘ജോസേട്ടാ.. ചെലവ് ചെയ്യണം ..’
‘എന്തിനു ? ’
‘ഞാന്‍ ജോസേട്ടന്റെ വീട്ടില്‍ പോയിരുന്നു. അടുത്ത മെമ്പറ് വരാറായി അല്ലേ.ഉം.. ചേച്ചീനെ ഞാന്‍ കണ്ടു... ‘
ആഘോഷം തുടര്‍ന്നുകൊണ്ടേയിരുന്നു.
അഞ്ചുമിനിട്ട് കഴിഞ്ഞപ്പോള്‍ ജോസേട്ടന് മെല്ലെ അവിടെ നിന്നും മുങ്ങി.
വഞ്ചിപ്പാട്ടിനു ചൂടുകൂടിയാല്‍‍ വര്‍ഗ്ഗീസിനു ഇരിപ്പുറയ്ക്കില്ല. പിന്നെ മുറിക്ക് ചുറ്റും താളം പിടിച്ച് ഓടിക്കൊണ്ടായിരിക്കും പാട്ട്. അങ്ങനെ കൈകൊട്ടിപ്പാട്ട് പാടി രസം പിടിച്ചുവരുന്നതിന്റെ ഇടയ്കായിരുന്നു ഒരു അപശബ്ദം കേട്ട് പാട്ട് നിര്‍ത്തിയത്. ജോസേട്ടന്റെ കുഞ്ഞിക്കൈ ജോണ്‍സന്റെ മുഖത്ത് തലോടിയതായിരുന്നു അത്.
‘നായിന്റെ മോനെ.. മനുഷ്യനെ എടങ്ങേറാക്കാന്‍.. നട്ടപ്പാതിരയ്ക്ക് ഫോണ്‍ ചെയ്ത് എന്റെ കാശും കളഞ്ഞു..’
‘എന്താ ജോസേട്ടാ പ്രശ്നം. ? ‘
‘ഇവന്‍ പോയിട്ട് എന്റെ അനിയന്റെ ഭാര്യേനെയാണ് കണ്ടുവന്നത്...കൊല്ലം ആറായി നാട്ടില്‍ പോകാതെ ഞാനിവിടെ കിടക്കുന്നു....’

Saturday, June 02, 2007

ആളൂര്‍ ഷാപ്പ്

പാതിരാവില്‍,പെരുമഴയത്ത്‌
ഒഴുകിവന്ന മരത്തടിയില്‍
പിടിച്ചുനീന്തി ഞാന്‍ അക്കരെയെത്തി.
നീ എനിക്ക്‌ അന്നവും കമ്പിളിയും തന്നു
കാന്താരിയും കള്ളും തന്നു....

തൃശ്ശൂര്‍ - കുന്ദംകുളം റൂട്ടില്‍ കേച്ചേരിയില്‍ നിന്നും രണ്ടുകിലോമീറ്റര്‍ പടിഞ്ഞാറ് മാറി കേച്ചേരിപ്പുഴയുടെ തീരത്ത്, ആളൂര് പാലത്തിന്റെ വലതുവശത്തായി കുടിയിരിത്തിയിരിക്കുന്ന കള്ളുഷാപ്പില്‍ ത്രിസന്ധ്യക്ക് കേള്‍ക്കുന്ന ചുള്ളിക്കാടിന്റെ കവിതാഭേദങ്ങളിലൊന്നാണിത്.

കേച്ചേരി അങ്ങാടിയില്‍ ചാക്കിറക്കുന്ന രാമേട്ടന്‍ ചുള്ളിക്കാടിന്റെ കവിതയെ ചുള്ളിക്കൊമ്പുകളാക്കി ഇങ്ങനെ കയ്യില്‍ വെച്ചുതരും. അതിനിത്തിരി ചെലവുണ്ട്. രണ്ടു കുടുക്ക കള്ളെങ്കിലും രാമേട്ടന്റെ കുഞ്ഞു ആമാശയഭിത്തിയെ പ്രകമ്പനം കൊള്ളിക്കണമെന്നുമാത്രം.

ഒരു വേള രാമേട്ടനീ കവിതയെല്ലാം എവിടെനിന്നു കിട്ടിയെന്ന് അടക്കാനാവാത്ത ജിഞ്ജാസകൊണ്ട് ചോദിച്ചുപോയി..

‘മ്മടെ നവാബ് ഒരു പ്രാവശ്യം മറന്നു വെച്ച പൊസ്തകം.. ആപ്പീസിന്റെ എറേത്ത് ഞാന്‍ കേറ്റി വെച്ചു. പണീല്ലാണ്ടാവുമ്പോ ഇരുന്നു വായിക്കും..അദന്നെ..’
അതുപോലെ പല ആസ്ഥാന ഗായകരേയും കവികളേയും കൊണ്ട് മുഖരിതമാണ് അശോകേട്ടന്റെ ഷാപ്പ്.


വക്കുപൊട്ടിയ കുടുക്കയിലെ കള്ളിനിത്ര സ്വാദുണ്ടോ ?

അപ്പോയിന്റ്മെന്റ് എടുത്ത് ചെന്നാല്‍ നല്ല കള്ളുകിട്ടും. അല്ലെങ്കില്‍ ..സ്വാഹ.


പ്രധാന സേവ ഹനുമാന്‍. ഹനുമാനു സമര്‍പ്പിച്ചിട്ടെ അശോകേട്ടന്‍ സ്റ്റൌവ് കത്തിക്കൂ.


മുതിര ഉപ്പേരിയും താറാവുകറിയും അശോകേട്ടന്റെ സ്പെഷ്യല്‍ പാചകവിധി.

കള്ളും കുടിച്ചിരിക്കുമ്പോ ഇങ്ങനെ ഒരു കുളിസീന്‍ ...



രാമേട്ടന്റെ പടമെടുക്കാന്‍ ഒരുങ്ങിയതാണ്. ‘ഡാ ചെക്കാ നീ ഈ കാമറ്യാട്ട് ഇവിടുന്ന് എറങ്ങണതൊന്ന് കാണണം.. ‘ ആ സ്നേഹത്തിനു മുന്‍പില്‍ പകച്ചു നിന്നുപോയി.

Sunday, January 28, 2007

രണ്ടു രൂപയുടെ വില

കഴിഞ്ഞ ദിവസം ചെറിയ അസുഖത്തെ തുടര്‍ന്ന് അമല(തൃശ്ശൂര്‍) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അമ്മാവന് ചായ വാങ്ങാന്‍ വേണ്ടിയാണ് ഞാന്‍ അവിടെ തന്നെയുള്ള കാന്റീലില്‍ ചെന്നത്. ഫ്ലാസ്കില്‍ ചായ വാങ്ങുന്ന സമയത്താണ് തൊട്ടടുത്ത് മധ്യവയസ്സ് പിന്നിട്ട ഒരു സ്ത്രീ നിന്നിരുന്നത്. അവര്‍ കഞ്ഞി വാങ്ങാന്‍ വന്നതാണ്.
കൌണ്ടറിലെ പയ്യനുമായി ചെറിയ വാക്കേറ്റം. പ്രശ്നം കഞ്ഞിയുടെ വിലയെ സംബന്ധിച്ചാണ്. കഞ്ഞിക്ക് പത്തുരൂപയാണ് വില. ആ സ്ത്രീയുടെ കൈവശം 8 രൂപയേ ഉള്ളുവെന്ന് പറയുന്നു. കൌണ്ടറിലെ പയ്യന്‍ അല്പം പരുഷമായിത്തന്നെയാണ് ആ സ്ത്രീയോട് ബാക്കി 2 രൂപ ചോദിക്കുന്നത്.
ആ സ്ത്രീ ദയനീയമായി അയാളെ നോക്കി.
‘ഒരു 2 രൂപയല്ലേ സുഹ്രുത്തേ.. ഞാന്‍ തരാം..’ എന്നു പറഞ്ഞ് ഞാനതെടുത്ത് കൊടുത്തു.
‘അല്ല സാറെ.. ഇത് ഇവരുടെ സ്ഥിരം പരിപാടിയാ..’
ഞാന്‍ ആ സ്ത്രീയെ നോക്കി. ഏകദേശം അറുപതോളം വയസ്സു തോന്നിക്കും. ഇളം മഞ്ഞ സാരിയും ബ്ലൌസുമാണ് വേഷം. അധികം ഉയരമില്ല. മുഖത്ത് നല്ല ക്ഷീണവുമുണ്ട്.
എനിക്ക് തോന്നി അവര്‍ കള്ളം പറയുകയല്ലെന്നു..ഇല്ല.. ഇവര്‍ക്കതിനാവില്ല.
ഞങ്ങള്‍ ഒരുമിച്ചാണ് പുറത്തിറങ്ങിയത്.
‘അമ്മായിയുടെ ആരാ ആശുപത്രിയില് ? ‘
ആ സ്ത്രീ എന്റെ മുഖത്തേക്ക് നോക്കി.
‘മോനു തോന്നുന്നുണ്ടോ ഞാന്‍ കള്ളം പറയുമെന്ന് ? ‘ അവരുടെ സ്വരം ഇടറിയിരുന്നു.
ഒരു നിമിഷത്തെ മൌനത്തിനു ശേഷം ആ സ്ത്രീ പറഞ്ഞു തുടങ്ങി.

തൃശ്ശൂര്‍ ജില്ലയിലെ ആമ്പല്ലൂരടുത്ത് കല്ലൂര്‍ സ്വദേശിനിയാണവര്‍. ഭര്‍ത്താവ് നേരത്തെ മരിച്ചു പോയി. .ഒരു മകനും മകളുമടങ്ങിയ കുടുംബം. കൂലിപ്പണിക്കാരാണ്. അന്നന്ന് കിട്ടുന്നതുകൊണ്ട് വേണം ജീവിക്കാന്‍. മകന് 28 വയസ്സുണ്ട്. പെയിന്റടിക്കുന്ന പണിയാണ്. മകളുടെ വിവാഹം കഴിഞ്ഞു. മകളുടെ ഭര്‍ത്താവിന്റെ അമ്മയുമായുള്ള പ്രശ്നങ്ങള്‍ കാരണം മകളും രണ്ടുകുട്ടികളും ഇപ്പോള്‍ ഇവരുടെ കൂടെ തന്നെയാണ് താമസം. മകള്‍ ചെറിയ പണികള്‍ക്ക് പോകും. മൂന്നുമാസം മുന്‍പ് ഒരു ദിവസം, പെയിന്റ് പണിക്ക് പോയിരുന്ന മകന് കഠിനമായ വയറുവേദന. നാട്ടിലെ പല ഡോക്ടര്‍മാരെയും കാണിച്ചു. പിന്നീട് ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിന്നാണ് അവരെ അമല ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തത് . പരിശോധനകള്‍ക്കൊടുവിലാണ് മകന് ബ്ലഡ് കാന്‍സറാണെന്നറിയുന്നത്. അതും രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലും. കഴിഞ്ഞ മൂന്നുമാസമായി ഈ അമ്മയും മകനും ഇവിടെയുണ്ട്. പല ഉദാരമതികളുടെയും സഹായം കൊണ്ടുമാത്രമാണ് ഇതുവരെയും ചികിത്സ മുടങ്ങാതെ പോകുന്നത്. മകനെ തിരിച്ച് കിട്ടുമെന്ന പ്രത്യാശ അവരുടെ കണ്ണുകളില്‍ നിഴലിച്ചുകണ്ടു. മിക്ക ദിവസങ്ങളിലും ആശുപത്രിയുടെ ഉച്ചക്കഞ്ഞി ഉണ്ടാവും. ചില ദിവസങ്ങളില്‍ അത് മുടങ്ങും. അങ്ങനെയുള്ള ഒരു ദിവസമായിരുന്നു തലേന്ന് എന്നാണവര്‍ പറഞ്ഞത്.
‘മകന്‍ കുറെ പടം വരക്കും. മോനു സൌകര്യമുണ്ടെങ്കില്‍ വന്നാല്‍ കാണിച്ചു തരാം.’ എന്നും പറഞ്ഞ് അവര്‍ കാന്‍സര്‍ വാര്‍ഡിലേക്കും ഞാന്‍ ചായയുമായി അമ്മാവനടുത്തേക്കും പോയി.

എല്ലാ വെക്കേഷനും ഞാന്‍ അമലയുടെ ഫൌണ്ടര്‍ ഡയറക്ടറായ ഗബ്രിയേലച്ചനെ കാണാറുണ്ട്. അദ്ദേഹവുമായി എന്റെ സൌഹൃദം പങ്കുവെക്കാറുണ്ട്. എന്നെക്കൊണ്ടാവുന്ന സഹായങ്ങള്‍ ചെയ്യാറുമുണ്ട്. ഇത്തവണ കണ്ടപ്പോള്‍ അദ്ദേഹം വളരെ ക്ഷീണിതനായിരിക്കുന്നു. വളരെ സ്വരം താഴ്ത്തിയാണ് അദ്ദേഹം സംസാരിക്കുന്നത്. അതിനിടയിലാണ് എന്റെ സുഹൃത്തും ഗാസ്ട്രോ എന്റോളജി വകുപ്പിന്റെ ഹെഡുമായ ഡോ. റോബര്‍ട്ട് അവിടെ വന്നത്. അദ്ദേഹത്തോട് മേല്‍പ്പറഞ്ഞ രോഗിയെക്കുറിച്ച് അന്വേഷിച്ചു. ആര്‍ക്കും വലിയ പ്രതീക്ഷയില്ല. ഡോ. റോബര്‍ട്ട് തിരക്കിലായതിനാല്‍ അദ്ദേഹത്തിന്റെ സഹായിയായ ബാബുവിനെയും കൂട്ടിയാണ് ഞാന്‍ കാന്‍സര്‍ വാര്‍ഡില്‍ ചെന്നത്.

ഹൃദയഭേദകമായ ദൃശ്യങ്ങള്‍.
ജീവനത്തിന്റെ മറ്റൊരു മുഖം. കാന്‍സര്‍ എന്ന രോഗത്തിന്റെ എല്ലാ അര്‍ത്ഥാന്തരങ്ങളും അവിടെ കണ്ടു. പലരും ഒരു നേരത്തെ ഭക്ഷണത്തിനു പോലും കഷ്ടപ്പെടുന്നവര്‍.
പലരും വേദനകൊണ്ട് പുളയുന്നു. സിസ്റ്റേഴ്സ് അവരെ സാന്ത്വനപ്പെടുത്തുന്നു.

ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത് കൂടുതല്‍ രോഗികളും പാലക്കാട് ജില്ലയിലെ നെന്മാറ, കൊഴിഞ്ഞാമ്പാറ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഒരു പക്ഷേ മറ്റുള്ളവരെല്ലാം പേവാര്‍ഡിലായതിനാലാവും അവരെ മാത്രം ഇവിടെ കാണാനായത്..ദിവസവും അവര്‍ക്ക് മരുന്നും ഭക്ഷണവും നല്‍കാന്‍ ആശുപത്രി ശരിക്കും കഷ്ടപ്പെടുന്നുണ്ടെന്ന് ബാബു പറഞ്ഞു.

ആ അമ്മയെയും മകനെയും അവിടെ കണ്ടു. അവരുടെ അവസ്ഥ വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല. ഒരു വശത്ത് അടുക്കി വെച്ചിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കാണുവാനും എനിക്ക് മനസ്സുവന്നില്ല.

തിരിച്ചിറങ്ങുമ്പോഴാണ് ആ രണ്ടുരൂപക്ക് നല്ല വിലയുണ്ടെന്ന് എനിക്ക് മനസ്സിലായത്.


വാല്‍ക്കഷണം :
കഴിഞ്ഞ ദിവസം ഗബ്രിയേലച്ചന് പദ്മഭൂഷന്‍ പുരസ്കാരം ലഭിച്ചുവെന്നറിഞ്ഞു.
കാന്‍സര്‍ രോഗികളുടെ മരുന്നിനും ഭക്ഷണത്തിനുമായി അമല ആശുപത്രി ഉദാരമതികളില്‍ നിന്നും സംഭാവനകള്‍ പ്രതീക്ഷിക്കുന്നു. താത്പര്യമുള്ളവര്‍ താഴെക്കാണുന്ന വിലാസത്തില്‍ ബന്ധപ്പെടുക.

The Director
Amala Institute of Medical Science,
Amala Nagar,
Thrissur – 680 055, Kerala
Tel : +91-487-2304100
Email : amalaims@sancharnet.in