Tuesday, January 30, 2007

ഗുരുവായൂര്‍ മാധവന്‍കുട്ടി




ഇവന്‍ ഗുരുവായൂര്‍ മാധവന്‍ കുട്ടി. എന്നുവെച്ച് കുട്ടിയൊന്നുമല്ല. നാല്പത്തിരണ്ട് വയസ്സുണ്ട് ചുള്ളന്. പിന്നെ, ദേവസ്വത്തിലെ ആനകളില്‍ കേമന്‍ ഇവന്‍ തന്നെ. കാരണം കഴിഞ്ഞ പതിനേഴുകൊല്ലമായിട്ട് ഇവനെ നിന്ന നില്‍പ്പില്‍ നിന്നും ആര്‍ക്കും മാറ്റിക്കെട്ടാന്‍ ധൈര്യമുണ്ടായിട്ടില്ല. ഏഴുപേരെ കുത്തിക്കുടല്‍മാലയെടുത്തിട്ടുണ്ട്. ഒരാളെയും അടുപ്പിക്കില്ല. കയ്യില്‍ കിട്ടിയതെടുത്ത് എറിയും. അതുകൊണ്ട് ഫോട്ടോ അത്ര നന്നായി കിട്ടിയില്ല. ആറുവര്‍ഷം മുന്‍പാണ് ഏറെ ശ്രമകരമായ ഒരു ഓപ്പറേഷനിലൂടെ ഇവന്റെ കൊമ്പ് മുറിച്ചത്. പലപ്പോഴും ചങ്ങല പൊട്ടിക്കാന്‍ ശ്രമിക്കുന്നു.
പാ‍പ്പാന്മാര്‍ രണ്ടുപേര്‍ക്കും പരമസുഖം. കാര്യമായ പണിയൊന്നുമില്ല. കാലത്ത് 12 മണിക്ക് പാലക്കാടുനിന്നും വരുന്ന പനമ്പട്ട റേഷനനുസരിച്ച് ആനയ്ക്കിട്ടുകൊടുക്കുക.
ആനക്കും പട്ട. പാപ്പാന്മാര്‍ക്കും പട്ട. മൊത്തം പട്ടമയം. ഗുരുവായൂരപ്പാ...

Sunday, January 28, 2007

രണ്ടു രൂപയുടെ വില

കഴിഞ്ഞ ദിവസം ചെറിയ അസുഖത്തെ തുടര്‍ന്ന് അമല(തൃശ്ശൂര്‍) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അമ്മാവന് ചായ വാങ്ങാന്‍ വേണ്ടിയാണ് ഞാന്‍ അവിടെ തന്നെയുള്ള കാന്റീലില്‍ ചെന്നത്. ഫ്ലാസ്കില്‍ ചായ വാങ്ങുന്ന സമയത്താണ് തൊട്ടടുത്ത് മധ്യവയസ്സ് പിന്നിട്ട ഒരു സ്ത്രീ നിന്നിരുന്നത്. അവര്‍ കഞ്ഞി വാങ്ങാന്‍ വന്നതാണ്.
കൌണ്ടറിലെ പയ്യനുമായി ചെറിയ വാക്കേറ്റം. പ്രശ്നം കഞ്ഞിയുടെ വിലയെ സംബന്ധിച്ചാണ്. കഞ്ഞിക്ക് പത്തുരൂപയാണ് വില. ആ സ്ത്രീയുടെ കൈവശം 8 രൂപയേ ഉള്ളുവെന്ന് പറയുന്നു. കൌണ്ടറിലെ പയ്യന്‍ അല്പം പരുഷമായിത്തന്നെയാണ് ആ സ്ത്രീയോട് ബാക്കി 2 രൂപ ചോദിക്കുന്നത്.
ആ സ്ത്രീ ദയനീയമായി അയാളെ നോക്കി.
‘ഒരു 2 രൂപയല്ലേ സുഹ്രുത്തേ.. ഞാന്‍ തരാം..’ എന്നു പറഞ്ഞ് ഞാനതെടുത്ത് കൊടുത്തു.
‘അല്ല സാറെ.. ഇത് ഇവരുടെ സ്ഥിരം പരിപാടിയാ..’
ഞാന്‍ ആ സ്ത്രീയെ നോക്കി. ഏകദേശം അറുപതോളം വയസ്സു തോന്നിക്കും. ഇളം മഞ്ഞ സാരിയും ബ്ലൌസുമാണ് വേഷം. അധികം ഉയരമില്ല. മുഖത്ത് നല്ല ക്ഷീണവുമുണ്ട്.
എനിക്ക് തോന്നി അവര്‍ കള്ളം പറയുകയല്ലെന്നു..ഇല്ല.. ഇവര്‍ക്കതിനാവില്ല.
ഞങ്ങള്‍ ഒരുമിച്ചാണ് പുറത്തിറങ്ങിയത്.
‘അമ്മായിയുടെ ആരാ ആശുപത്രിയില് ? ‘
ആ സ്ത്രീ എന്റെ മുഖത്തേക്ക് നോക്കി.
‘മോനു തോന്നുന്നുണ്ടോ ഞാന്‍ കള്ളം പറയുമെന്ന് ? ‘ അവരുടെ സ്വരം ഇടറിയിരുന്നു.
ഒരു നിമിഷത്തെ മൌനത്തിനു ശേഷം ആ സ്ത്രീ പറഞ്ഞു തുടങ്ങി.

തൃശ്ശൂര്‍ ജില്ലയിലെ ആമ്പല്ലൂരടുത്ത് കല്ലൂര്‍ സ്വദേശിനിയാണവര്‍. ഭര്‍ത്താവ് നേരത്തെ മരിച്ചു പോയി. .ഒരു മകനും മകളുമടങ്ങിയ കുടുംബം. കൂലിപ്പണിക്കാരാണ്. അന്നന്ന് കിട്ടുന്നതുകൊണ്ട് വേണം ജീവിക്കാന്‍. മകന് 28 വയസ്സുണ്ട്. പെയിന്റടിക്കുന്ന പണിയാണ്. മകളുടെ വിവാഹം കഴിഞ്ഞു. മകളുടെ ഭര്‍ത്താവിന്റെ അമ്മയുമായുള്ള പ്രശ്നങ്ങള്‍ കാരണം മകളും രണ്ടുകുട്ടികളും ഇപ്പോള്‍ ഇവരുടെ കൂടെ തന്നെയാണ് താമസം. മകള്‍ ചെറിയ പണികള്‍ക്ക് പോകും. മൂന്നുമാസം മുന്‍പ് ഒരു ദിവസം, പെയിന്റ് പണിക്ക് പോയിരുന്ന മകന് കഠിനമായ വയറുവേദന. നാട്ടിലെ പല ഡോക്ടര്‍മാരെയും കാണിച്ചു. പിന്നീട് ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിന്നാണ് അവരെ അമല ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തത് . പരിശോധനകള്‍ക്കൊടുവിലാണ് മകന് ബ്ലഡ് കാന്‍സറാണെന്നറിയുന്നത്. അതും രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലും. കഴിഞ്ഞ മൂന്നുമാസമായി ഈ അമ്മയും മകനും ഇവിടെയുണ്ട്. പല ഉദാരമതികളുടെയും സഹായം കൊണ്ടുമാത്രമാണ് ഇതുവരെയും ചികിത്സ മുടങ്ങാതെ പോകുന്നത്. മകനെ തിരിച്ച് കിട്ടുമെന്ന പ്രത്യാശ അവരുടെ കണ്ണുകളില്‍ നിഴലിച്ചുകണ്ടു. മിക്ക ദിവസങ്ങളിലും ആശുപത്രിയുടെ ഉച്ചക്കഞ്ഞി ഉണ്ടാവും. ചില ദിവസങ്ങളില്‍ അത് മുടങ്ങും. അങ്ങനെയുള്ള ഒരു ദിവസമായിരുന്നു തലേന്ന് എന്നാണവര്‍ പറഞ്ഞത്.
‘മകന്‍ കുറെ പടം വരക്കും. മോനു സൌകര്യമുണ്ടെങ്കില്‍ വന്നാല്‍ കാണിച്ചു തരാം.’ എന്നും പറഞ്ഞ് അവര്‍ കാന്‍സര്‍ വാര്‍ഡിലേക്കും ഞാന്‍ ചായയുമായി അമ്മാവനടുത്തേക്കും പോയി.

എല്ലാ വെക്കേഷനും ഞാന്‍ അമലയുടെ ഫൌണ്ടര്‍ ഡയറക്ടറായ ഗബ്രിയേലച്ചനെ കാണാറുണ്ട്. അദ്ദേഹവുമായി എന്റെ സൌഹൃദം പങ്കുവെക്കാറുണ്ട്. എന്നെക്കൊണ്ടാവുന്ന സഹായങ്ങള്‍ ചെയ്യാറുമുണ്ട്. ഇത്തവണ കണ്ടപ്പോള്‍ അദ്ദേഹം വളരെ ക്ഷീണിതനായിരിക്കുന്നു. വളരെ സ്വരം താഴ്ത്തിയാണ് അദ്ദേഹം സംസാരിക്കുന്നത്. അതിനിടയിലാണ് എന്റെ സുഹൃത്തും ഗാസ്ട്രോ എന്റോളജി വകുപ്പിന്റെ ഹെഡുമായ ഡോ. റോബര്‍ട്ട് അവിടെ വന്നത്. അദ്ദേഹത്തോട് മേല്‍പ്പറഞ്ഞ രോഗിയെക്കുറിച്ച് അന്വേഷിച്ചു. ആര്‍ക്കും വലിയ പ്രതീക്ഷയില്ല. ഡോ. റോബര്‍ട്ട് തിരക്കിലായതിനാല്‍ അദ്ദേഹത്തിന്റെ സഹായിയായ ബാബുവിനെയും കൂട്ടിയാണ് ഞാന്‍ കാന്‍സര്‍ വാര്‍ഡില്‍ ചെന്നത്.

ഹൃദയഭേദകമായ ദൃശ്യങ്ങള്‍.
ജീവനത്തിന്റെ മറ്റൊരു മുഖം. കാന്‍സര്‍ എന്ന രോഗത്തിന്റെ എല്ലാ അര്‍ത്ഥാന്തരങ്ങളും അവിടെ കണ്ടു. പലരും ഒരു നേരത്തെ ഭക്ഷണത്തിനു പോലും കഷ്ടപ്പെടുന്നവര്‍.
പലരും വേദനകൊണ്ട് പുളയുന്നു. സിസ്റ്റേഴ്സ് അവരെ സാന്ത്വനപ്പെടുത്തുന്നു.

ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത് കൂടുതല്‍ രോഗികളും പാലക്കാട് ജില്ലയിലെ നെന്മാറ, കൊഴിഞ്ഞാമ്പാറ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഒരു പക്ഷേ മറ്റുള്ളവരെല്ലാം പേവാര്‍ഡിലായതിനാലാവും അവരെ മാത്രം ഇവിടെ കാണാനായത്..ദിവസവും അവര്‍ക്ക് മരുന്നും ഭക്ഷണവും നല്‍കാന്‍ ആശുപത്രി ശരിക്കും കഷ്ടപ്പെടുന്നുണ്ടെന്ന് ബാബു പറഞ്ഞു.

ആ അമ്മയെയും മകനെയും അവിടെ കണ്ടു. അവരുടെ അവസ്ഥ വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല. ഒരു വശത്ത് അടുക്കി വെച്ചിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കാണുവാനും എനിക്ക് മനസ്സുവന്നില്ല.

തിരിച്ചിറങ്ങുമ്പോഴാണ് ആ രണ്ടുരൂപക്ക് നല്ല വിലയുണ്ടെന്ന് എനിക്ക് മനസ്സിലായത്.


വാല്‍ക്കഷണം :
കഴിഞ്ഞ ദിവസം ഗബ്രിയേലച്ചന് പദ്മഭൂഷന്‍ പുരസ്കാരം ലഭിച്ചുവെന്നറിഞ്ഞു.
കാന്‍സര്‍ രോഗികളുടെ മരുന്നിനും ഭക്ഷണത്തിനുമായി അമല ആശുപത്രി ഉദാരമതികളില്‍ നിന്നും സംഭാവനകള്‍ പ്രതീക്ഷിക്കുന്നു. താത്പര്യമുള്ളവര്‍ താഴെക്കാണുന്ന വിലാസത്തില്‍ ബന്ധപ്പെടുക.

The Director
Amala Institute of Medical Science,
Amala Nagar,
Thrissur – 680 055, Kerala
Tel : +91-487-2304100
Email : amalaims@sancharnet.in

Tuesday, January 23, 2007

മൃഗയാ വിനോദങ്ങള്‍

തൃശ്ശൂരിലെ ഇലക്ട്രോണിക് ഷോപ്പായ ‘ജി-മാര്‍ട്ടിന്റെ’ ഉടമ ശ്രീ ഗോപു നന്ദിലത്ത്, തന്റെ സ്വന്തം പേരിട്ട് വിളിക്കാനായി ഗുരുവായൂരമ്പലത്തില്‍ നടയിരുത്തിയ ഗോപു എന്ന ആന.
വെള്ളം കണ്ടാല്‍ അവന് സ്വതന്ത്രമായി ഒന്ന് നീന്തി തുടിക്കണം.

ആ സമയം തന്നെ കണ്ട്രോള്‍ ചെയ്യാന്‍ ഒരു പാപ്പാന്‍ ഉണ്ടെന്ന കാര്യം മറക്കുക സ്വാഭാവികം.


ഫലമോ അരമണിക്കൂറ് നീന്തി തുടിച്ച് കയറിവന്നുകഴിഞ്ഞാല്‍ പാപ്പാന്‍ തന്റെ സ്വാഭാവം കാണിക്കും.

നാലുകാലും നാല് തെങ്ങില്‍ കെട്ടി ചിന്നം വിളിക്കാതിരിക്കാന്‍ തുമ്പിക്കൈയ്യില്‍ പട്ടപിടിപ്പിച്ച് ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും സര്‍വ്വ ശക്തിയുമെടുത്ത് പൂശുന്നു.
(ഈ പടം അല്പം റിസ്കോടെയാണെടുത്തത്. രണ്ടാമതൊരു പടമെടുക്കാന്‍ സഹ പാപ്പാന്മാര്‍ എന്നെ അനുവദിച്ചുമില്ല.)

Tuesday, January 16, 2007

തപ്പറമ്പ് പൂരവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും

ഇന്ന് കാക്കശ്ശേരി വൈലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പൂരം. ഭഗവതിയുടെ തിടമ്പ് ഏറ്റിയിരിക്കുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.
ഇത്രയും കാലം വിലസി നടന്നിരുന്ന ചിറക്കല്‍ മഹാദേവനും ഗുരുവായൂര്‍ വലിയ കേശവനുമെല്ലാം രാമചന്ദ്രന്റെ മുന്നില്‍ നിഷ്പ്രഭമായി. മഹാദേവന്‍ നീരൊലിപ്പിന്റെ ചെറിയ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിരിക്കുന്നു. കുറെ കാലമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉത്സവകാലം മുഴുവന്‍ മദപ്പാടിലായിരുന്നു. കഴിഞ്ഞ വര്‍ഷമാണതിനൊരു വിരാമമായത്. ഇപ്പോള്‍ മദപ്പാടിന്റെ സമയം മാറി. പിന്നെ നല്ല കുറുമ്പും. ഇപ്പോള്‍ അല്പം ശമനമുണ്ട്. പത്തുമിനിട്ട് മുന്‍പ് എന്റെ മൊബൈല്‍ ഫോണില്‍ ഈ മൂന്നാനകളുടെയും കൂട്ടിയെഴുന്നെള്ളിപ്പിന്റെ പടമെടുത്തു. എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു. http://i98.photobucket.com/albums/l241/kuttamenon/Image013.jpg