Thursday, August 28, 2008

കുഞ്ഞബ്ദുള്ളയുടെ കുത്തിത്തിരിപ്പുകള്‍

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പേജുകളുടെ എണ്ണം കൂട്ടിയപ്പോള്‍ ഗുണം മെച്ചപ്പെടുമെന്ന് കരുതിയത് വെറുതെയായിപ്പോയി. പല പുതിയ പംക്തികളും ഈയിടെ തുടങ്ങുകയുണ്ടായി. ഇന്റര്‍നെറ്റില്‍ നിന്നും വികലമായ പരിഭാഷയോടെ പകര്‍ത്തിയെഴുതിയ ലേഖനങ്ങളും മാങ്ങയോ വലുത് തേങ്ങയോ വലുത് എന്ന രീതിയിലുള്ള ലേഖനങ്ങളും കൊണ്ട് മാതൃഭൂമി ഒരു പലചരക്കുകടമാത്രമായി അവശേഷിച്ചുകൊണ്ടിരിക്കുന്നു.

മലയാളി ബ്ലോഗര്‍മാരെ മുഴുവന്‍ അമേധ്യം മണത്തു നോക്കുന്നവരായി ചിത്രീകരിച്ച മുഖപടമായി ഒരു വര്‍ഷം മുമ്പ് ബ്ലോഗുകളെ മുഴുവന്‍ അധിക്ഷേപിച്ചിറങ്ങിയ മാതൃഭൂമി ഈയിടെയായി 'ബ്ലോഗന'എന്ന ഒരു സ്ഥിരം പംക്തിയും തുടങ്ങിയിരിക്കുന്നു.

ഇതിനിടയിലാണ് ഈയാഴ്ച(ആഗസ്ത് 31-ം ലക്കം) പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നോമ്പ് വിശേഷങ്ങള്‍ കാണുന്നത്. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ലേഖനങ്ങളും ആത്മകഥനങ്ങളും ലളിതമായ ഭാഷയായതുകൊണ്ടാണ് പലപ്പോഴും വായിച്ചു നോക്കുന്നത്. സംഭവങ്ങളായി വിവരിക്കുന്ന പല ആത്മകഥനങ്ങളുടെയും പരിണാമഗുപ്തി പലപ്പോഴും വായനക്കാരനെ പുനത്തിലില്‍ നിന്നും അകറ്റുന്നതായി കാണാം.

ഈയാഴ്ചയില്‍ 'ഞാനോ ദൈവമോ ആരാണ് ഒളിച്ചുകളിക്കുന്നത് ?' എന്ന ലേഖനത്തിലെ ഒരു സംഭവം താഴെ കുറിക്കാം.

* * *

വിശ്വാസത്തെക്കുറിച്ച് എഴുതുമ്പോള്‍ ഞാന്‍ ഒരാളെ കൂടി ഓര്‍ത്തുപോകുകയാണ്. ബീഹാറുകാരനായ മൌലാന ഇനാം ഖുറൈഷി.
എല്ലാ ഹോസ്റ്റലുകളിലും കോമണ്‍ ബാത്ത് റൂമാണ്. വിദ്യാര്‍ഥികളെല്ലാം ഒരു ലോട്ടയുമായാണ് ബാത്ത് റൂമിലേക്ക് പ്രവേശിക്കുക. കുളികഴിഞ്ഞ് ലോട്ടയെടുക്കാന്‍ മറന്നാല്‍ അത് നഷ്ടപ്പെട്ടതു തന്നെ. ഒരു ദിവസം ഒരു ലോട്ട അനാഥമായി കിടക്കുന്നതു കണ്ടപ്പോള്‍ ഞാനത് കരസ്ഥമാക്കി. സഹമുറിയന്‍ ഇബ്രാഹിം കുട്ടിയോടും വിവരം പറഞ്ഞു. അത് അവിടെ കിടക്കട്ടെ എന്നായി കുട്ടിയും. ഒരു ദിവസം അതുമായി ടോയിലറ്റിലേക്ക് പോകുമ്പോള്‍ മൌലാന ഇനാം ഖുറൈഷി കുളികഴിഞ്ഞ് എതിരെ വരുന്നു. ഞാന്‍ സലാം പറഞ്ഞു. അദ്ദേഹവും. അദ്ദേഹം എന്റെ കൈയിലെ ലോട്ട സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.
'ഇതാരുടെ ലോട്ടയാണ് ?''
'എന്റേതു തന്നെ. എന്താ സംശയം ?''
ഞാന്‍ പറഞ്ഞു.
ഒരു ചെറിയ ഭയം പതുക്കെ ഉണരാന്‍ തുടങ്ങി.
എന്റെ കയ്യില്‍ നിന്നു അദ്ദേഹം ലോട്ട വാങി തിരിച്ചും മറിച്ചും പിന്നെ സൂക്ഷ്മമായി അടിയിലും നോക്കിക്കൊണ്ട് പറഞ്ഞു
'അബ്ദുല്ലാ സാബ്.. ഈ ലോട്ട എന്റേതാണ്.. '
ഞാന്‍ വിട്ടുകൊടുക്കുമോ ?
കുറച്ചു നേരം തര്‍ക്കമായി. അവസാനം അദ്ദേഹം ഒരു ഫോര്‍മുല വെച്ചു. ദൈവത്തെ പിടിച്ച് എന്നോറ്റ് സത്യം ചെയ്യാന്‍ പറഞ്ഞു. വേറെ ഒരു മാര്‍ഗവുമില്ല. ഒരു നിമിഷം പോലും ഞാന്‍ ആലോചിച്ചു നിന്നില്ല. ഞാന്‍ ദൈവത്തെ പിടിച്ച് ആണയിട്ടു.. ദൈവത്തെ എനിക്കെന്തു പേടി ?
പുഞ്ചിരിച്ചുകൊണ്ട് എനിക്ക് കൈ തന്ന് അദ്ദേഹം പോയി.
മുറിയിലെത്തിയപ്പോള്‍ ഞാനും കുട്ടിയും കൂടി ലോട്ട പരിശോധിച്ചു. അതിന്റെ അടിയില്‍ മൌലാനാ ഇനാം ഖുറൈശി എന്ന് കൊത്തി വെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വന്തം പേര്‍.

ദൈവത്തെ പിടിച്ച് ഞാന്‍ ആണയിട്ടപ്പോള്‍ കോമ്പസ്സുകൊണ്ട് അദ്ദേഹം ലോട്ടയുടെ അടിഭാഗത്ത് കോറിയിട്ട പേരു പോലും അപ്രസക്തമായി. അത്രയും കടുത്തതായിരിന്നു അദ്ദേഹത്തിന്റെ വിശാസം.


* * *

ഖുറൈശി ഒരു വിശ്വാസിയായതുകൊണ്ട് തന്റെതെന്ന് ഉറപ്പിച്ച ഒരു ലോട്ട കുഞ്ഞബ്ദുള്ളയ്ക്ക് ചിരിച്ചുകൊണ്ട് സമ്മാനിച്ചതായിരിക്കില്ലേ ?
അതോ
മദ്രാസികള്‍ മുഴുവന്‍ കള്ളന്മാരാണെന്ന് മനസ്സില്‍ ഉറപ്പിച്ചുകൊണ്ട് ഖുറൈശിക്ക് ആ ലോട്ടയിലെ ഉടമസ്ഥാവകാശം വേണ്ടെന്ന് വെച്ചുകൂടെ.. ?

ഏതായാലും കുഞ്ഞബ്ദുള്ളയുടെ ഇതുപോലെയുള്ള വളിപ്പുകള്‍ പ്രസിദ്ധീകരിക്കുന്ന മാതൃഭൂമിക്ക് നമോവാകം.

Monday, August 25, 2008

മാടമ്പി

ഇവന്‍ മാടമ്പി.. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍..
ഇന്നലെ (24/08/2008) മുതല്‍ മദപ്പാടില്‍.. മദപ്പാടിന്റെ ആരംഭഘട്ടമായതുകൊണ്ട് വലിയ പ്രശ്നമില്ല. നീരൊലിച്ചുതുടങ്ങിയാല്‍ അടുപ്പിക്കില്ല ഇവന്‍.. ഇന്ന് കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ളവന്‍ ഇവന്‍ മാത്രം.. ചില ബ്ലോഗേഴ്സിനു വേണ്ടിയാണ് ഇവന്റെ പടമെടുക്കാന്‍ ചെന്നത്. രണ്ടു ദിവസം മുമ്പ് വരെ ശ്രീഗുരുവായൂരപ്പന്‍ എന്ന സീരിയലില്‍ അഭിനയിക്കാന്‍ പോയിരിക്കുകയായിരുന്നു ഇവന്‍..




Saturday, August 23, 2008

അഷ്ടമിരോഹിണിനാളില്‍

അഷ്ടമിരോഹിണിനാളില്‍ ഗുരുവായൂരമ്പലത്തിലെ ചില ദൃശ്യങ്ങള്‍ (മൊബൈല്‍ ഫോണ്‍ ചിത്രങ്ങള്‍..)





ക്ഷേത്രം അലങ്കാരപ്രഭയില്‍






കലാമണ്ഡലം ക്ഷേമാവതിയുടെ നൃത്ത സന്ധ്യ..


അഷ്ടമി രോഹിണി നാളില്‍ കണ്ണന്റെ തിടമ്പേറ്റിയ കുട്ടികൃഷ്ണന്‍..