Thursday, October 25, 2007

കൃഷ്ണന്‍കുട്ടി ചേട്ടന്‍ ഇനി ആനക്കഥകളിലേക്കും കവിതകളിലേക്കും.



എല്ലാ അവധിക്കും ഞാന്‍ കൃഷ്ണങ്കുട്ടിച്ചേട്ടനെ കാണാറുണ്ട്. ഇത്തവണയും ഏറെ തിരക്കുണ്ടായിട്ടും കാണാതെ പോരാന്‍ മനസ്സുണ്ടായില്ല. വര്‍ഷങ്ങളായി അങ്ങനെ ഒരു ആത്മബന്ധമാണ്.കൃഷ്ണന്‍ കുട്ടിച്ചേട്ടനോട് സംസാരിച്ചിരുന്നാല്‍ നേരം പോകുന്നതേയറിയില്ല.
ഇത്തവണ കാണുമ്പോള്‍ ഏറെ ക്ഷീണിതനായിരുന്നു‍. എങ്കിലും സംസാരത്തിനു കുറവൊന്നുമില്ല.പുതുതായി വന്ന ആനകളെ കുറിച്ചും അടുത്ത കാലത്ത് ആനകള്‍ ഇടയുന്നതെന്തുകൊണ്ടാ‍ണെന്നതിനെ കുറിച്ചും ആനകളുടെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങളെകുറിച്ചും സമകാലീന മലയാളകവിതകളെക്കുറിച്ചുമെല്ലാം ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനക്കൊട്ടിലിലെ ക്വാര്‍ട്ടേഴ്സില്‍ തന്റെ ഒറ്റമുറി വീടിന്റെ ചായ്പ്പില്‍ ഇരുന്ന് സംസാരിച്ച് രണ്ടു മണിക്കുര്‍‍ കടന്നുപോയതറിഞ്ഞില്ല.പത്തമ്പത്തഞ്ച് വയസ്സയി. ഇനി ആനപ്പാപ്പന്റെ പണി നിര്‍ത്തുന്നെന്നു പറഞ്ഞു. ഒക്ടോബര്‍ 31 നു പിരിയാന്‍ അപേക്ഷ കൊടുത്തിട്ടുണ്ട്.

ആനകളെപ്പോലെ തന്നെ കവിതകളും കൃഷ്ണന്‍ കുട്ടിച്ചേട്ടന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. കുറച്ചുകാലം സുഖമില്ലാതെ കിടപ്പിലായപ്പോഴും കവിതകളായിരുന്നു കൂട്ട്. ഇരുന്നൂറ്റന്‍പതോളം കവിതകള്‍ എഴുതിയിട്ടുണ്ട്. ‘പുനര്‍ജനി’ , ‘കല്ലുകളില്‍ കാണുന്നത്’ എന്നീ രണ്ടു കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇരുപതോളം കഥകളും ഒരു നോവലും വേറെ.

ഇനി ഒരു വലിയ ആനക്കഥകളുടെ സമാഹാരമിറക്കാനുള്ള പരിപാടിയിലാണ് കൃഷ്ണങ്കുട്ടിച്ചേട്ടന്‍. അതുപോലെ തന്നെ ആനകളുടെ ഒരു എന്‍സൈക്ലോപീഡിയയും വെബ്സൈറ്റും മനസ്സിലുണ്ട്.

ഇരുപത്തെട്ടുവര്‍ഷമായി പാപ്പാനായിട്ട്. സ്വദേശം പാലക്കാട് ജില്ലയിലെ കര്‍ക്കിടാംകുന്നാണെങ്കിലും വളരെ ചെറുപ്പത്തില്‍ തന്നെ ഗുരുവായൂരെത്തിയിട്ടുണ്ട്. അച്ഛന്‍ ഗോവിന്ദന്‍ നായര്‍ ‍ ക്ഷേത്രത്തിലെ ആന പാപ്പാനായിരുന്നു. ആദ്യം കുട്ടിശങ്കരന്‍ എന്ന ആനയുടെ പാപ്പാനായിരുനു കൃഷ്ണങ്കുട്ടിച്ചേട്ടന്‍. പിന്നെ പത്തിരുപതോളം ആനകളുടെ പാപ്പാനായിട്ടുണ്ട്. ഭാര്യയും മകനും സഹോദരനും സഹോദരിയുമൊക്കെയായി ആനക്കൊട്ടിലിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നു.

മൂന്നു വര്‍ഷം മുമ്പ് ഒരു ആനയൂട്ടിനു ‘രശ്മി’ എന്ന ആനയുമായി പാലക്കാട്ടേക്ക് പോകുമ്പോള്‍ വാഹനമിടിച്ച് വാരിയെല്ലുകള്‍ തകര്‍ന്ന് ആറുമാസം ചികിത്സയിലായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് തിരിച്ച് ജോലിക്ക് കയറിയത്. അതിനു ശേഷം പുറത്തേക്കൊന്നും അധികം പോകാറില്ല. ആനക്കൊട്ടിലില്‍ തന്നെ. വായനയും എഴുത്തും തന്നെ. സുഹ്രുത്തുക്കളല്ലാതെ കാര്യമായ സമ്പാദ്യങ്ങളൊന്നും ഇല്ല. ഇനി മരണം വരെ ഭക്തവത്സലനായ ഗുരുവായൂരപ്പന്റെ മുന്നില്‍ തന്നെ.

Monday, October 08, 2007

പനി

ഒരു കുളിര്
ശിരസ്സിലേക്കിറങ്ങി
പുലരുവോളം ത്രസിച്ചു
കളിച്ചു.

വരില്ലെന്നാണയിട്ടിറങ്ങിപ്പോയതാണ്
പണ്ട്.

വാഷ് ബേസിനില്
‍ചിതറിയ വറ്റുകള്‍ക്കിടയില്
'തമിഴത്തി'യുടെ ഭ്രൂണവും
പല്ലിളിച്ചു കാണിച്ചു

എന്തൊരാശ്വാസം

പടിപ്പുരവാതിലില്‍
തിരിഞ്ഞു നോക്കാതെ നടന്നു
പനി.


(തമിഴത്തി - ഇന്നലെ മനോരമ ന്യൂസില്‍ മലപുറത്ത് ഒരു ഗര്‍ഭിണിയായ ഒരു തമിഴ് സ്ത്രീയെ മോഷണക്കുറ്റം ചുമത്തി ചിലര്‍ മര്‍ദ്ദിച്ചത് കണ്ടു.)