Sunday, December 10, 2006

ബബന്‍ സിംഗ് യാദവും കേസരിയും

കമ്പനിയിലെ ബീഹാറിയായ ബബന്‍ സിംഗ് യാ‍ദവ് കഴിഞ്ഞ കുറെ നാളുകളായി എന്നോട് ഒരു ഹോം മെയ്ഡ് സ്വീറ്റ് ഉണ്ടാക്കി കൊണ്ടുവരാന്‍ പറയുന്നു. കമ്പനിയിലെ ബയറായ യാദവ് നല്ല ഒരു തീറ്റെറപ്പായിയും കൂടിയാണ്. കഴിഞ്ഞ ദിവസം ഡിപ്പാര്‍ട്ടുമെന്റില്‍ കെന്റക്കി ചിക്കണ്‍ വാങ്ങിയപ്പോള്‍ ഡയറ്റു ചെയ്യുന്ന ചില മാന്യന്മാര്‍ കോഴിയുടെ തൊലിപ്പുറമെല്ലാം നീക്കി കൊഴുപ്പുമാറ്റാന്‍ ഒരു ശ്രമം നടത്തിയിരുന്നു. മാറ്റിയ തൊലിപ്പുറമെല്ലാം ‘മസ്ത് ഹെ’ എന്നും പറഞ്ഞ് യാദവ് വെച്ച് നീക്കി . പിന്നെ രണ്ടേകാല്‍ ലിറ്ററിന്റെ ഒരു പെപ്സിക്കുപ്പിയുടെ കാല്‍ ഭാഗം മാത്രം ബാക്കി വെച്ച് ഒരു ഏമ്പക്കവും വിട്ട് തന്റെ കറങ്ങുന്ന കസേരയില്‍ ചെന്നിരുന്നപ്പോഴാണ് വീണ്ടും ആ റിമൈന്‍ഡര്‍ എനിക്കിട്ടത്.

വീട്ടിലെത്തി ഞാന്‍ കുറച്ച് നേരം ആലോചിച്ചു. ഒരു കറിയുണ്ടാക്കുന്ന അത്ര എളുപ്പമല്ല ഒരു സ്വീറ്റ് ഉണ്ടാക്കി ഫലിപ്പിക്കുകയെന്നത്. സൂവിന്റെ കറിവേപ്പിലയില്‍ കുറെ തപ്പി നോക്കി. അവിടെയും മധുരമുള്ള നമ്പറുകള്‍ കുറവ്. (ഒരു പക്ഷേ ബ്ലോഗര്‍മാരെല്ലാവരും മധുരം കഴിച്ച് അതുല്യചേച്ചിയുടെ പുതിയ ഓഫീസ് സെറ്റപ്പിന്റെ പ്രേതം കൂടേണ്ടതില്ലല്ലോയെന്ന നല്ല മനസ്സാവാം.) .

പിന്നെ നേരെ കിച്ചണില്‍ കയറി ഒരു ഇന്വെന്ററിയെടുത്തു. കാര്യമായൊന്നും തടഞ്ഞില്ല.
അപ്പോഴാണ് നിഡോയുടെ ഒരു ടിന്ന് വെറുതെയിരിക്കുന്നത് ശ്രദ്ധിച്ചത്. നോക്കിയപ്പോള്‍ പകുതിയോളം റവ. തലയില്‍ 100 വാട്ടിന്റെ ഫ്ലാഷ് മിന്നി.

ഒരു കേസരി തന്നെ പൂശാം. ഫ്രിഡ്ജില്‍ നോക്കിയപ്പോള്‍ ഇന്ന് കാലാവധികഴിയുന്ന അര ലിറ്റര്‍ മറായിയുടെ മില്‍ക് സുസ്മേരവദനനായി ഇരിക്കുന്നു. നോണ്‍സ്റ്റിക്കിന്റെ വായ്‌വട്ടമുള്ള ഒരു പാത്രം നേരെ അടുപ്പില്‍ കയറ്റി തീപൂട്ടി. വെറുതെ ഒരു രസത്തിന് രണ്ട് ടീസ്പൂണ്‍ ബട്ടറെടുത്തിട്ട് അതിലിട്ടു. ചൂടായി വന്ന സമയത്ത് പാലെടുത്തൊഴിച്ചു. പിന്നെ തിളച്ചു തുടങ്ങിയപ്പോള്‍ മെല്ലെ ഇളക്കിത്തുടങ്ങി. പഞ്ചസാര ടിന്നില്‍ നിന്നും രണ്ടു കുഞ്ഞിക്കയില്‍ പഞ്ചസാരയും ചേര്‍ത്തിളക്കി. പിന്നെ കുറച്ച് സഫ്രോണിന്റെ പൊടി ഒരു നുള്ളും ചേര്‍ത്തു. വീണ്ടും ഇളക്കി. തീകുറച്ച് ഒരു മൂന്നു കുഞ്ഞിക്കയില്‍ റവയും ചേര്‍ത്ത് നന്നായി ഇളക്കി. മൊത്തത്തില്‍ ഒന്ന് കുറുകി വന്നപ്പോള്‍ ബട്ടര്‍ പേപ്പര്‍ നിരത്തിയ ഒരു സ്റ്റീല്‍ പ്ലേറ്റിലേക്ക് അത് പകര്‍ന്നു. കുറച്ചു നേരം ഫ്രിഡ്ജില്‍ വെച്ചു.

ഇന്നലെ കാലത്ത് ഫ്രിഡ്ജില്‍ നിന്നുമെടുത്ത് ഒരു കത്തിയെടുത്ത് കലാപരമായി കുറെ വെട്ടും കുത്തും നടത്തി ഒരു പാത്രത്തിലാക്കി ഓഫീസില്‍ കൊണ്ടുവന്നു. കേസരിയെന്നുവിളിക്കുന്ന ഈ സാധനം ഒരു മൈസൂര്‍പാക്ക് പരുവത്തിലാണിപ്പോള്‍ ഇരിക്കുന്നത്. കഴിച്ചവര്‍ കഴിച്ചവര്‍ കുഴപ്പമില്ലെന്നു പറഞ്ഞു. ബബന്‍ സിംഗ് യാദവ് അതില്‍നിന്നും പകുതിയിലേറെയും വച്ച് നീക്കി. ‘മസ്ത് ഹെ’ എന്ന് കമന്റും കിട്ടി. ഇനിയും ഇതുപോലുള്ള ഐറ്റംസ് കൊണ്ടുവരണമെന്ന് പറഞ്ഞു ഒരു ഏമ്പക്കവും വിട്ടു.

ഇന്ന് ഇതുവരെയായിട്ടും ബബന്‍ സിംഗ് യാദവ് ഓഫീസിലെത്തിയിട്ടില്ല. മൊബൈലും ഓഫ്.
ദൈവമേ .. ഇനി ഞാന്‍ വല്ല നേര്‍ച്ച നേരേണ്ടി വരുമോ എന്തോ....

Saturday, December 02, 2006

ഒരു പോസ്റ്റ്പെയ്ഡ് കദനകഥ

ഇവിടെ ഒരു ഒപ്റ്റിക്കല്‍ ഷോപ്പിലെ ജീവനക്കാരനാണ് നൌഷാദ്. വളരെ ചുരുങ്ങിയ വേതനത്തിലാണ് നൌഷാദ് ജോലി ചെയ്യുന്നത്.
രണ്ടാഴ്ച മുന്‍പൊരു ദിവസം‍ നൌഷാദിന്റെ ഉപ്പ മരിച്ചെന്ന ഫോണ്‍ വന്നു. ഷോപ്പിലെ മുതലാളിയുടെ കാരുണ്യം കൊണ്ട് പെട്ടന്നൊരു ടിക്കറ്റും സംഘടിപ്പിച്ച് നൌഷാദ് നാട്ടിലേക്ക് യാത്ര തിരിച്ചു. ബോര്‍ഡിങ്ങ് പാസും വാങ്ങി എമിഗ്രേഷന്‍ കൌണ്ടറിലെത്തിയപ്പോഴാണ് അറിയുന്നത് നൌഷാദിനെ ബ്ലാക് ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ തിരക്കിയപ്പോഴാണറിയുന്നത് നൌഷാദിന്റെ പോസ്റ്റ്പെയ്ഡ് മൊബൈലിന്റെ ബില്‍ പേ ചെയ്തിട്ടില്ലെന്നും ഫൈനടക്കം 640 ദിനാര്‍ ( ഏകദേശം ഒരു ലക്ഷം രൂപ)അടച്ച് കോടതിയിലെ കേസ് ഒത്തുതീര്‍പ്പാക്കിയാലേ രാജ്യം വിട്ടുപോകാനാവുയെന്നും.
സ്വന്തമായി ഇന്നും ഒരു മൊബൈലില്ലാത്ത നൌഷാദ് അവിടെ വെച്ച് ശരിക്കും ബോധം കെട്ടു.
പിന്നീടുള്ള അന്വേഷണത്തിലറിഞ്ഞത്
നാലുവര്‍ഷം മുന്‍പ് നൌഷാദ് നിന്നിരുന്ന ഒപ്റ്റിക്കല്‍ ഷോപ്പിലെ ഫിലിപ്പീനിയായ മറ്റൊരു സെയിത്സ് ഗേള്‍ ചെയ്ത പരിപാടിയായിരുന്നു ഇത്. നൌഷാദില്ലാത്ത സമയത്ത് ഇക്കാമയുടെ കോപ്പിയും നൌഷാദിന്റെ കള്ളൊപ്പുമിട്ട് അവള്‍ ഒരു പോസ്റ്റ്പെയ്ഡ് ലൈന്‍ എടുത്തു. ആദ്യമൊക്കെ മുറയ്ക്ക് ബില്ലടച്ചു. പിന്നീട് ഏകദേശം ആറുമാസത്തേക്ക് അവള്‍ പൈസയടച്ചില്ല. ലാവിഷായി ഫോണ്‍ വിളിച്ചു.
അവസാനം എം.ടി.സി ലൈന്‍ കട്ട് ചെയ്തു.
ഒരു വര്‍ഷം മുന്‍പ് അവള്‍ ഇവിടം വിട്ടുപോകുകയും ചെയ്തു.
പിന്നിട് എം.ടി.സി കേസാക്കി. അവസാനം ഇന്റീരിയര്‍ മിനിസ്ട്രി നൌഷാദിനെ ബ്ലാക് ലിസ്റ്റു ചെയ്തു.

ഇക്കാര്യങ്ങളെല്ലാം എം.ടി.സിയോട് നൌഷാദ് രേഖാമൂലം എഴുതി നല്‍കി. ഒരു രക്ഷയുമില്ല.

ഇന്നും നൌഷാദിന് നാട്ടില്‍ പോകാനായിട്ടില്ല.

വാല്‍ക്കഷണം : മൊബൈല്‍ ഫോണുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഇതൊരു ഗുണപാഠമാവട്ടെ.